മഹിളാ മന്ദിരങ്ങള്‍

വനിതാ ശിശുവികസന വകുപ്പിന്‍ കീഴില്‍ 12 ഗവണ്‍മെന്റ് മഹിളാ മന്ദിരങ്ങള്‍ ഇടുക്കി, വയനാട് ഒഴികെയുളള ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.  18 വയസ്സിനും 60 വയസ്സിനും ഇടയ്ക്ക് പ്രായമുളള സ്ത്രീകള്‍, അമ്മമാരോടൊപ്പം വരുന്ന 10 വയസ്സുവരെ പ്രായമുളള കുട്ടികള്‍ എന്നിവരാണ് സ്ഥാപനത്തിലെ താമസ്സക്കാര്‍.  വിധവകള്‍ അവിവാഹിതരായ അമ്മമാര്‍ അഗതികള്‍, അനാഥര്‍,  ഗാര്‍ഹിക പീഡനത്തിന് ഇരയായവര്‍ , ഇപ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളോടൊപ്പം വരുന്ന 10 വയസ്സുവരെയുളള കുട്ടികള്‍ എന്നിവര്‍ക്ക് സൗജന്യ താമസം, ഭക്ഷണം, മരുന്ന് വസ്ത്രം എന്നിവ നല്‍കി സംരക്ഷിച്ചുവരുന്നു.  ഓരോ മഹിളാ മന്ദിരങ്ങളിലും 25 താമസക്കാരെ പാര്‍പ്പിക്കാന്‍ അനുമതിയുണ്ട്.  12 മഹിളാമന്ദിരങ്ങളിലുംകൂടി 300 താമസക്കാരെ താമസിപ്പിക്കാന്‍ അനുമതിയുളളതില്‍ നിലവില്‍ 276 താമസക്കാര്‍ സ്ഥാപനങ്ങളില്‍ ഉണ്ട്.  താമസക്കാര്‍ക്ക് സ്ഥാപനത്തിന് പുറത്തുപോയി തൊഴിലെടുക്കുന്നതിനും വിദ്യാഭ്യാസം ചെയ്യുന്നതിനും സൗകര്യം ഒരുക്കിക്കൊടുക്കുന്നുണ്ട്.  വിദ്യാഭ്യാസത്തിന് ആവശ്യമായ ഫണ്ടും വകുപ്പ് അനുവദിക്കുന്നുണ്ട്.  കൂടാതെ താമസക്കാരുടെ വിവാഹത്തിനായി 1 ലക്ഷം രൂപയും വകുപ്പില്‍നിന്ന് അനുവദിച്ചുവരുന്നു. താമസക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി HLFPPT ( Hindhustan Life care Family Planning Promotional Trust ) മായി സഹകരിച്ച് ചികിത്സയും മരുന്നും അനുവദിച്ചുവരുന്നുണ്ട്.  താമസക്കാരുടെ സംരക്ഷണത്തിനായി മള്‍ട്ടി ടാസ്ക്ക്  കെയര്‍ പ്രൊവൈഡര്‍മാരുടെ സേവനവും നല്‍കിവരുന്നു. ഈ സാമ്പത്തിക വര്‍ഷം  താമസക്കാരുടെ പുനരധിവാസത്തിനായി സ്വയംതൊഴില്‍ പരിശീലനം നല്‍കുക , ജൈവകൃഷി/ ഗ്രോബാഗ് കൃഷി, തയ്യല്‍ യൂണിറ്റ്, കുട നിര്‍മ്മാണം, LED ബള്‍ബ് അസംബ്ലി യൂണിറ്റ്, കോഴി വളര്‍ത്ത്ല്‍, ബുക്ക്ബൈന്റിംഗ് യൂണിറ്റ്എന്നീ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിന്  അനുമതിയും ഫണ്ടും നല്‍കിയിട്ടുണ്ട്.  12 ഗവണ്‍മെന്റ് മഹിളാമന്ദിരങ്ങളിലെയും താമസക്കാരുടെ മാനസിക ശാരീരിക ആരോഗ്യ സംരക്ഷണത്തിനായി യോഗാ പരിശീലനം നല്‍കുന്നതിനായി ഭരണാനുമതി ലഭ്യമായിട്ടുണ്ട്.  കൂടാതെ മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളിലെ താമസക്കാരില്‍ തയ്യല്‍ ജോലിയില്‍ താല്‍പര്യമുളളവരെ  തൃശ്ശൂര്‍ മഹിളാമന്ദിരത്തില്‍ ഒരു റെഡിമെയിഡ് ഗാര്‍മെന്റ് യൂണിറ്റ് തുടങ്ങി അവിടെ പുനരധിവസിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആയതിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്.